കുതിച്ചുയർന്ന് ഉള്ളി വില ; വിപണി നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളി വില കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ വീണ്ടും ഉയർന്നു. അതെ സമയം തക്കാളി വില താഴേക്കാണ്. ഒരു കിലോ ഉള്ളിയുടെ വില 40 രൂപ വരെയാണ്. ഉള്ളിയുടെ ലഭ്യത കുറവാണു വില ഉയരാൻ കാരണമാകുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 60 മുതൽ 80 ശതമാനം വരെ വില വർധിച്ചു.

ഈ മാസം ആദ്യം 23 രൂപ മുതൽ 30 രൂപ വരെയായിരുന്നു ഉള്ളിയുടെ വില. എന്നാൽ നാല് ആഴ്ചകൊണ്ട് സംസ്ഥാനത്ത് ഉള്ളിവില ഇരട്ടിയാകുകയാണ്. അതേസമയം ഈ മാസം ആദ്യം തക്കാളിയുടെ വില 40 മുതൽ 60 വരെയായിരുന്നു ഇത് ഒറ്റയടിക്ക് കുറയുകയാണ്.

ഉള്ളിയുടെ ലഭ്യത കുറവ് വിപണിയിൽ ഉള്ളിവിലയെ റോക്കറ്റ് വേഗത്തിലാണ് ഉയർത്തുന്നത്. നവംബർ ആദ്യവാരത്തോടെ പുതിയ വിളകൾ വിപണിയിലെത്തുന്നതുവരെ വിലക്കയറ്റം തുടർന്നേക്കാം. വരും ദിവസങ്ങളിൽ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

ഉള്ളിയുടെ പഴയ സ്റ്റോക്കുകൾ ആണ് നിലവിൽ വിപണിയിൽ ഉള്ളത്. ഇത് തീർന്നുകൊണ്ടിരിക്കുകയാണ്. റാബി ഇനം ഉള്ളി വിപണിയിൽ എത്തുന്നതോടെ വിപണിയിൽ വില കുറയുമെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു. മൊത്തം ഉള്ളി ഉൽപാദനത്തിന്റെ 70 ശതമാനവും റാബി ഉള്ളിയാണ്. ഖാരിഫ് ഇനത്തിലുള്ള ഉള്ളി ഉത്‌പാദനത്തിൽ കുറവാണെങ്കിലും സെപ്തംബർ – നവംബർ മാസങ്ങളിലെ ക്ഷാമ സമയങ്ങളിൽ വിപണിയിലെ ലഭ്യത കുറവ് പരിഹരിക്കാറുണ്ട്.

ശബരിമല സീസൺ എത്തുന്നതോടെ രാജ്യത്ത് പച്ചക്കറികളുടെ ആവശ്യം വർധിപ്പിക്കുന്നത് വിലക്കയറ്റത്തിന് കാരണമായേക്കും. നിലവിൽ ബീറ്റ്‌റൂട്ട്, കാരറ്റ്, മുരിങ്ങ എന്നിവയുടെ വില കുതിച്ചുയർന്നിട്ടുണ്ട്.

Top