ഉള്ളിവില വര്‍ധന ; പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ഉള്ളിവില വര്‍ധന തടയാന്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വില വര്‍ധന തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കര്‍ശന നിര്‍ദ്ദശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

പാര്‍ലമെന്റിലോ അസംബ്ലിയിലോ വില വര്‍ധന ചര്‍ച്ച ചെയ്യുന്നില്ലെന്നും വിലക്കയറ്റം സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എറണാകുളത്തെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിരുന്ന അഡ്വ. മനു റോയി ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ വില 160 രൂപ പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി മാര്‍ക്കറ്റുകളായ റിതു ബസാറുകള്‍ വഴി കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ആന്ധ്ര പ്രദേശില്‍ ഉള്ളി വില്‍ക്കുന്നത്. ഇതിനായി സംസ്ഥാനത്തൊട്ടാകെ 101 റിതു ബസാറുകളാണ് പ്രവര്‍ത്തിക്കുന്നത്.

തമിഴ്‌നാട്ടില്‍ മൊത്ത വ്യാപാരികള്‍ 50 ടണ്ണില്‍ കൂടുതല്‍ ഉള്ളി കൈവശം വയ്ക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചില്ലറ വ്യാപാരികള്‍ 10 ടണ്ണില്‍ കൂടുതല്‍ ഉള്ളി ശേഖരിക്കരുത്. ചന്തകളില്‍ പരിശോധനയ്ക്കായി റവന്യു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. സര്‍ക്കാര്‍ നിശ്ചയിക്കുന്നതിലും അധിക വിലയില്‍ വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Top