ഡൽഹി: പ്രിയങ്കാ ഗാന്ധിയുടെ റാലികളില്‍ വലിയ ജന സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ റാലികള്‍ സംഘടിപ്പിക്കാന്‍ തിരുമാനിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടികള്‍ക്ക് സമാനമായി പ്രിയങ്കാ ഗാന്ധിയുടെ നേത്യത്വത്തില്‍ റാലികള്‍ സംഘടിപ്പിക്കും. സ്ത്രികളെ ലക്ഷ്യമിട്ട് കൊണ്ടുള്ള ബി.ജെ.പി പ്രചരണം ചെറുക്കാന്‍ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
മോദി സര്‍ക്കാര്‍ എതിരാളികള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ വീട്ടിലാണ് ഇഡി എത്തുന്നത്. അഴിമതിക്കാരായ ബി.ജെ.പി നേതാക്കളുടെ കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു.
ബംഗാള്‍, കര്‍ണാടക,തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ഇ.ഡിയുടെ വ്യാപക റെയ്ഡ് നടക്കുന്നത്. ബംഗാളില്‍ മന്ത്രി രത്തിന്‍ ഘോഷിന്റെ വസതിയില്‍ അടക്കം 12 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നഗരസഭയിലെ നിയമന അഴിമതി ആരോപണത്തിലാണ് ഇഡിയുടെ നടപടി. ഹൈദരാബാദിലെ ബിആര്‍എസ് കേന്ദ്രങ്ങളിലും തമിഴ്നാട്ടിലെ ഡിഎംകെ എംപിയുടെ വീട്ടിലുമാണ് റെയ്ഡ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് മഞ്ജുനാഥ ഗൗഡയുടെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്.