കര്‍ഷക സമരത്തിന് ഒരാണ്ട്; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തുടങ്ങിയ കര്‍ഷകരുടെ സമരത്തിന് ഇന്ന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ദില്ലിയിലേക്ക് പുറപ്പെട്ട ദില്ലി ചലോ മാര്‍ച്ച് 27നാണ് ദില്ലി അതിര്‍ത്തിലെ സിംഗുവില്‍ എത്തിയത്. സമരക്കാരെ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഇതോടെ സിംഗു കര്‍ഷകരുടെ സമരകേന്ദ്രമായി. അതിന് പിന്നാലെ ദില്ലിയുടെ മറ്റ് അതിര്‍ത്തികളായ ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലേക്കും കര്‍ഷകര്‍ എത്തിയതോടെ സമരം കൂടുതല്‍ ശക്തമായി. സംഭവബഹുലമായിരുന്നു ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ പോരാട്ടം.

അതേസമയം എംഎസ്പി അടക്കം കൂടുതല്‍ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് സമരം കടുപ്പിക്കുകയാണ് കര്‍ഷകര്‍. സമരത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ദില്ലിയുടെ അതിര്‍ത്തികളില്‍ ഇന്ന് കൂടുതല്‍ കര്‍ഷകരെത്തും. അതിര്‍ത്തികളില്‍ പ്രകടനങ്ങളും ട്രാക്ടര്‍ റാലികളും നടന്നേക്കും. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകരെ എത്തിച്ചാകും പ്രതിഷേധം.

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നതിന് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്. കര്‍ഷകര്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളിലും തീരുമാനമാവാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. സമരപോരാട്ടത്തിന്റെ 365ാം ദിവസം പ്രതിഷേധം കടുപ്പിക്കുകയാണ് കര്‍ഷകര്‍.

വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും മിനിമം താങ്ങുവില ഉള്‍പ്പെടെ ആറ് ആവശ്യങ്ങളില്‍ തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. അതിര്‍ത്തി പ്രദേശങ്ങളിലെ സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷകസംഘടന നേതാക്കള്‍ അറിയിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളിലേയ്‌ക്കെത്തും. ഒന്നാം വാര്‍ഷികം കണക്കിലെടുത്ത് വന്‍സുരക്ഷയാണ് ഗാസിപൂരിലും സിംഗുവിലുമടക്കം ഒരുക്കിയിരിക്കുന്നത്.

Top