ഒന്ന് മുതല്‍ 9 വരെ രണ്ടാഴ്ച ഓണ്‍ലൈന്‍ ക്ലാസ്, എല്ലാവര്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒമ്പത് വരെയുള്ള ക്ലാസുകള്‍ താത്കാലികമായി അടയ്ക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള കുട്ടികള്‍ വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍ വരേണ്ട. അതിന് ശേഷം സാഹചര്യം വിലയിരുത്തി തീരുമാനം എടുക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.

ഇവര്‍ക്ക് കൈറ്റ് വിക്ടേഴ്‌സിലൂടെ ഓണ്‍ലൈന്‍ ക്ലാസ് നടത്തും. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ പ്രഥമാധ്യാപകര്‍ ഉറപ്പ് വരുത്തണം. ഓണ്‍ലൈന്‍ പഠനം മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ കൗണ്‍സലിംഗ് സംഘടിപ്പിക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു. പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ തുടരും. എല്ലാ സ്‌കൂളുകളും കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയും എല്ലാ അധ്യാപകരും സ്‌കൂളില്‍ എത്തുകയും വേണമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു.

അതേസമയം, നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സെഷനുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ ദിനത്തില്‍ 125 സ്‌കൂളുകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. 500ല്‍ കൂടുതല്‍ വാക്‌സിനെടുക്കാനുള്ള കുട്ടികളുള്ള സ്‌കൂളുകളെ തെരഞ്ഞെടുത്താണ് വാക്‌സിനേഷന്‍ നടത്തുന്നത്. അത് പൂര്‍ത്തിയായതിനുശേഷം മറ്റു സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സെഷനുകള്‍ ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാക്‌സിനേഷന്‍ കേന്ദ്രം മന്ത്രി സന്ദര്‍ശിച്ചു. മണക്കാട് സ്‌കൂളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണ്. അറുന്നൂറോളം കുട്ടികളാണ് ഇനി വാക്‌സിനെടുക്കാനുള്ളത്. 200 ഓളം കുട്ടികള്‍ ബുധനാഴ്ച വാക്‌സിനെടുത്തു.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. ഡോക്ടറുടെയും സ്റ്റാഫ് നഴ്‌സിന്റേയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്ലസ്റ്ററുകളായ സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സ്‌കൂള്‍ തുറന്ന ശേഷമായിരിക്കും നടത്തുക. കൊവിഡ് വന്ന കുട്ടികള്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിനെടുത്താല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

Top