അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലീമാണ് അറസ്റ്റിലായത്.

കേസില്‍ ഇതുവരെ 19 പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായ എല്ലാവരും ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് എന്നീ സംഘടനകളിലെ പ്രവര്‍ത്തകരാണ്. പ്രതികളില്‍ ആറ് പേര്‍ക്ക് നേരത്തെ കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം അഭിമന്യു വധക്കേസില്‍ പ്രതികളായ എട്ടുപേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന ആരിഫ് ബിന്‍ സലീമടക്കം എട്ടുപേര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നത്.

കൊലപാതകം നടന്ന് രണ്ടരമാസം പിന്നിട്ടിട്ടും പ്രധാന പ്രതികളായ പലരും പിടിയിലാകാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് അന്വേഷണ സംഘം പുറപ്പെടുവിച്ചത്.

കൊച്ചി പള്ളുരുത്തി സ്വദേശികളായ മുഹമ്മദ് ഷഹിം , ജിസാല്‍ റസാഖ്, ആലുവ സ്വദേശികളായ ഫായിസ് പി.എം, ആരിഫ് ബിന്‍ സലീം, കച്ചേരിപ്പടി സ്വദേശി ഷിഫാസ്, മരട് സ്വദേശികളായ സഹല്‍, തന്‍സില്‍, സനിദ് എന്നവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.

ജൂലൈ രണ്ടിന് രാത്രി 12.45നാണ് മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത് എന്നിവര്‍ക്കും കുത്തേറ്റിരുന്നു.

Top