പാലക്കാട് എ ശ്രീനിവാസൻ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ

പാലക്കാട്: പാലക്കാട് എ ശ്രീനിവാസൻ വധക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും, കൃത്യത്തിലും പങ്കാളിയായിരുന്നു സഹീർ. എൻ ഐ എ അറസ്റ്റ് ചെയ്ത പ്രതിയെ കൊച്ചി എൻ ഐ എ കോടതിയിൽ ഹാജരാക്കും. ഏപ്രിൽ 16 നാണ് ആർ എസ് എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16 ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേർ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.

Top