യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒരു പ്രതി കൂടി കീഴടങ്ങി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒരു പ്രതി കൂടി കീഴടങ്ങി. ഒന്‍പതാം പ്രതിയായ കാട്ടാക്കട സ്വദേശി ഹരീഷാണ് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഹരീഷ് ഒളിവിലായിരുന്നു. ഇതോടെ കേസില്‍ 19 പ്രതികള്‍ പിടിയിലായിട്ടുണ്ട്.

കേസില്‍ കഴിഞ്ഞ ദിവസം രണ്ട് പ്രതികള്‍ കീഴടങ്ങിയിരുന്നു. പൂന്തുറ സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം, പേയാട് സ്വദേശിയായ നന്ദകിഷോര്‍ എന്നിവര്‍ ചൊവ്വാഴ്ചയാണ് കീഴടങ്ങിയത്. ഇബ്രാഹിം ഏഴാം പ്രതിയും നന്ദകിഷോര്‍ പതിനാറാം പ്രതിയുമാണ്.

യൂണിവേഴ്‌സിറ്റി കോളജിലെ അഖില്‍ ചന്ദ്രനെന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

ജൂലൈ ആദ്യവാരമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്‌ഐ നേതാക്കള്‍ കുത്തിപ്പരിക്കേല്‍പിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറിയായിരുന്ന നസീമില്‍ നിന്ന് കത്തിവാങ്ങിയാണ് ശിവരഞ്ജിത്ത് അഖിലിനെ കുത്തിയതെന്നാണ് സാക്ഷികളായ വിദ്യാര്‍ഥികളുടെ മൊഴി.

Top