കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കനത്ത മഴയില്‍ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട് കാണാതായ രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിമറ്റത്തു നിന്നാണ് മൃതദേഹം കിട്ടിയത്. അഞ്ച് മൃതദേഹമാണ് കൂട്ടിക്കലില്‍ നിന്ന് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി സ്ഥിരീകരിച്ചു. പ്ലാപ്പള്ളിയില്‍ നിന്ന് മൂന്നുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം കാവലയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പാറക്കല്ലുകളും മണ്ണും പുതഞ്ഞ പ്രദേശത്ത് ജെസിബി ഉപയോഗിച്ചാണ് മൃതദേഹം പുറത്തെത്തിച്ചത്. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സംയുക്ത സംഘം ഊര്‍ജിതമാക്കി. ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഓലിക്കല്‍ ഷാലറ്റിന്റെ(29)മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയത്തെ കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ് കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അങ്കമാലിയിലും നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു.

Top