എം സി കമറുദ്ദീനെതിരെ ഒരു വഞ്ചന കേസ് കൂടി

കാസര്‍കോട്: എംഎല്‍എ എം സി കമറുദ്ദീനെതിരെ ഒരു വഞ്ചന കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ ചൊക്ലി സ്വദേശിയുടെ പരാതിയില്‍ കാസര്‍കോട് പൊലീസാണ് കേസെടുത്തത്. നിക്ഷേപമായി 5 ലക്ഷം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നാണ് ചൊക്ലി സ്വദേശിയുടെ പരാതി. ഇതോടെ എംഎല്‍എക്കെതിരെയുള്ള വഞ്ചന കേസുകള്‍ 86 ആയി. എന്നാല്‍ പൊലീസ് ഇതുവരെ കമറുദ്ദീന്റെ മൊഴിയെടുക്കുകയോ എംഎല്‍എ അറസ്റ്റ് ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല.

ആഗസ്റ്റ് 27നാണ് ചെറുവത്തൂര്‍ സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് നിക്ഷേപമായി വാങ്ങിയ 35 ലക്ഷം തട്ടിയെന്ന പരാതിയില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ചന്തേര പൊലീസ് ആദ്യത്തെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആദ്യം ജില്ലാ ക്രൈംബ്രാഞ്ചിനും പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിനും കൈമാറിയ കേസ് നിലവില്‍ അന്വേഷിക്കുന്നത് എഎസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്.

പരാതിക്കാരുടെ വിശദമായ മൊഴിയെടുക്കലും തെളിവ് ശേഖരണവുമെല്ലാം കഴിഞ്ഞ ശേഷമേ എംഎല്‍എയെ ചോദ്യം ചെയ്യൂ എന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്.

വഞ്ചന കേസുകള്‍ക്ക് പുറമേ കമ്പനി നിയമങ്ങള്‍ ലംഘിച്ച് നിക്ഷേപം വാങ്ങി, നിക്ഷേപകരറിയാതെ ആസ്തികള്‍ വിറ്റു തുടങ്ങിയ ഗുരുതര പരാതികളും ജ്വല്ലറി ചെയര്‍മാനായ എംഎല്‍എക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ജ്വല്ലറിയില്‍ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി ശാഖകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

Top