തെലങ്കാനയില്‍ ഒരു ബി.ആര്‍.എസ്. എം.പി. കൂടി കോണ്‍ഗ്രസില്‍

ഹൈദരാബാദ്: തെലങ്കാനയിലെ ഒരു ബി.ആര്‍.എസ് എം.പി. കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചെവെല്ല മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗം രഞ്ജിത്ത് റെഡ്ഡിയാണ് ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എക്സിലൂടെ തന്റെ രാജിക്കത്ത് അദ്ദേഹം പങ്കുവെച്ചു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

തനിക്ക് അര്‍ഥപൂര്‍ണമായ അവസരങ്ങള്‍ നല്‍കിയതിന് ബി.ആര്‍.എസ്സിനോട് കൃതജ്ഞത അറിയിക്കുന്നതായി രഞ്ജിത്ത് റെഡ്ഡി രാജിക്കത്തിനൊപ്പം എക്സില്‍ കുറിച്ചു. തെലങ്കാനയിലെ നിലവിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ കാരണമാണ് ബി.ആര്‍.എസ്സില്‍ നിന്ന് രാജി വെക്കുന്നതെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു. രഞ്ജിത്ത് റെഡ്ഡി പാര്‍ട്ടിവിടുമെന്ന് നേരത്തേ തന്നെ അഭ്യൂഹമുണ്ടായിരുന്നു.

ബി.ആര്‍.എസ്സില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെലങ്കാന മുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ എ. രേവന്ത് റെഡ്ഡിയും തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് രഞ്ജിത്ത് റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കെ. ചന്ദ്രശേഖര റാവുവിന്റെ (കെ.സി.ആര്‍), ബി.ആര്‍.എസ്സില്‍നിന്ന് കഴിഞ്ഞ ആഴ്ചകളില്‍ പല എം.പിമാരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. വാറങ്കല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ആര്‍.എസ്. എം.പി. പശുനൂരി ദയാകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ശനിയാഴ്ചയാണ്.

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം ബി.ആര്‍.എസ്. വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോണ്‍ഗ്രസിന് പുറമേ ബി.ജെ.പിയിലേക്കും ബി.ആര്‍.എസ്. നേതാക്കള്‍ കൂടുമാറുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പോലും ബി.ആര്‍.എസ്. നേതൃത്വം കഷ്ടപ്പെടുകയാണ് എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് 13-നാണ് തെലങ്കാനയിലെ വോട്ടെടുപ്പ്.

Top