കോഴിക്കോട് ബസ്സ് സ്റ്റാന്റ് ഇരട്ട സ്‌ഫോടനം: ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് സ്‌ഫോടനക്കേസിൽ ഒളിവിലായിരുന്ന മറ്റൊരു പ്രതികൂടി അറസ്റ്റിൽ. പ്രതി പി പി യൂസുഫിനെയാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് എൻ ഐ എ പിടികൂടിയത്. ഇയാളെ നാളെ കൊച്ചിയിൽ എത്തിക്കും. സംഭവം നടന്ന് 13 വർഷങ്ങൾക്കുശേഷമാണ് യൂസുഫ് അറസ്റ്റിലാകുന്നത്.

2006ലാണ് കോഴിക്കോട് ബസ്സ് സ്റ്റാൻറിൽ നടന്ന ഇരട്ട സ്‌ഫോടനം നടന്നത്. കേസിലെ രണ്ടാം പ്രതി അസ്ഹറിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചിരുന്നു. കണ്ണൂർ സ്വദേശിയായ മുഹമ്മദ് അസ്ഹർ കഴിഞ്ഞ 12 വർഷമായി സൗദി അറേബ്യയിൽ ഒളിവിൽ കഴിയുകയായിരുന്നു.

കോഴിക്കോട്ടെ രണ്ട് ബസ്റ്റാൻറുകളിലാണ് പ്രതികൾ ബോംബ് സ്‌ഫോടനം നടത്തിയത്. മാറാട് കലാപകേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു. കശ്മീർ റിക്രൂട്ടമെൻറ് കേസിൽ പിടിയിലായ തടിയൻറവിടെ നസീറാണ് കേസിലെ ഒന്നാം പ്രതി. 2011 ൽ വിചാരണ പൂർത്തിയായ കേസിൽ ഒന്നാം പ്രതിയെ തടിയൻറവിടെ നസീറിനെയും നാലാം പ്രതി സഫാസിനെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Top