ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 100 ഡോക്ടര്‍മാരും 30 നഴ്‌സുമാരും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് !

റോം: ലോകത്തെയാകമാനം വിഴുങ്ങി കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുമ്പോള്‍ അതിനെ പിടിച്ചുകെട്ടാന്‍ പൊരുതുന്നത് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരാണ്. അവരാണ് ഒരോ മനുഷ്യനേയും ഈ മഹാമാരിയുടെ കൈകിളില്‍ നിന്ന് പിടിച്ചകറ്റി പുത്തന്‍ ജീവിതം നല്‍കുന്നത്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ വില കല്‍പ്പിക്കാത്ത കാഴ്ചയാണ് ലോകത്തിന്റെ വിവധ കോണുകളില്‍ നിന്നും നാം കേള്‍ക്കുന്നത്.

ഇപ്പോഴിതാ കോവിഡ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മരിച്ച ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

കോവിഡ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മരിച്ചത് 100 ഡോക്ടര്‍മാരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സര്‍വീസില്‍നിന്നു വിരമിച്ചവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എഫ്.എന്‍.ഒ.എം.സി ഹെല്‍ത്ത് അസോസിയേഷനാണ് ഈ വിവരം സ്ഥിരീകരിച്ചത്.

കോവിഡ് മഹാമാരി ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം മഹാമാരിക്കെതിരെ പോരാടാന്‍ സര്‍വീസില്‍നിന്നു വിരമിച്ചവരേയും അധികൃതര്‍ തിരിച്ചുവിളിച്ചിരുന്നു.

ഡോക്ടര്‍മാര്‍ക്ക് പുറമേ കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 30 നേഴ്സുമാരും മരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍.

അത് അന്യായമായ പോരാട്ടമാണ്. ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനാവാതെ ഞങ്ങള്‍ക്ക് ഇനിയും ഡോക്ടര്‍മാരെ പോരാട്ടത്തിനായി അയക്കേണ്ടി വരുമെന്ന് എഫ്.എന്‍.ഒ.എം.സി പ്രസിഡന്റ് ഫിലിപ്പോ അനേലി പറഞ്ഞു.

റോമിലെ ഐഎസ്എസ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം ഇറ്റലിയിലെ കൊറോണ വൈറസ് ബാധിച്ചവരില്‍ 10 ശതമാനം പേരും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ്.

ഫെബ്രുവരിയില്‍ ആരംഭിച്ച കോവിഡ് വ്യാപനത്തില്‍ ഇറ്റലിയില്‍ മാത്രം പതിനെട്ടായിരത്തോളം പേരാണ് മരിച്ചത്.

Top