മൂന്നാം ഏകദിനം; ഓസിസിന് ബാറ്റിങ് ,തുടക്കം തകര്‍ച്ചയോടെ

മെല്‍ബണ്‍: മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ടോസില്‍ ബാറ്റിങ്ങ് ലഭിച്ച ഓസീസിന് 27 റണ്‍സ് എടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ഏകദിനത്തിലെ ഫോം തുടരുന്ന ഭുവനേശ്വര്‍ കുമാറാണ് മികച്ച തുടക്കം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 18 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് എന്ന നിലയിലാണ് ഓസീസ് മുന്നോട്ട് പോകുന്നത്. ഉസ്മാന്‍ ഖവാജ 19 റണ്‍സോടെയും ഷോണ്‍ മാര്‍ഷ് 18 റണ്‍സോടെയും ക്രീസിലുണ്ട്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇരു ടീമുകളും ജയിച്ചതിനാല്‍ ഇന്നത്തെ മല്‍സരമാണ് പരമ്പരയിലെ വിജയികളെ നിശ്ചയിക്കുക.

മുന്‍നായകന്‍ ധോണിയുടെ പ്രകടനത്തിലും നിലവിലെ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ ഫോമിലുമാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍. രോഹിത്തും ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയിരുന്നു. വെള്ളിയാഴ്ച മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് ടെസ്റ്റിനൊപ്പം ഏകദിന പരമ്പരയിലും വിജയം കൊയ്യാം.

ഒന്നാം ഏകദിനത്തില്‍ പാര്‍ട്ട് ടൈം ബൗളറായെത്തിയ അമ്പാട്ടി റായുഡുവിന്റെ ആക്ഷന്‍ സംശയത്തിന്റെ നിഴലിലായതോടെ രണ്ടാം മത്സരത്തില്‍ പന്തെറിഞ്ഞില്ല. മൂന്നാം ഏകദിനത്തില്‍ ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതിനാല്‍ തന്നെയാണ് വിജയ് ശങ്കറും കേദാര്‍ ജാദവും ടീമില്‍ ഉള്‍പ്പെട്ടത്.

Top