ഒറ്റദിവസം; 12 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ

പാരിസ്: ഒറ്റദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ ഭരണകൂടം. 11 പുരുഷൻമാരെയും ഒരു സ്ത്രീയെയുമാണ് തൂക്കിക്കൊന്നത്. സിസ്ഥാൻ– ബലൂചിസ്ഥാൻ പ്രവിശ്യയിലെ സഹേദാൻ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. കൊലപാതകം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് തിങ്കളാഴ്ച വധശിക്ഷയ്ക്ക് വിധേയരായതെന്ന് നോർവെ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന അറിയിച്ചു. 2019ൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സ്ത്രീയെയാണു വധിച്ചത്.

ഇറാനിലെ ന്യൂനപക്ഷമായ സുന്നി വിഭാഗത്തിൽപ്പെട്ടവരാണ് വധിക്കപ്പെട്ട എല്ലാവരും. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇറാൻ ഭരണകൂടം തയാറായിട്ടില്ല. 333 പേരുടെ വധശിക്ഷയാണ് ഇറാൻ 2021ൽ നടപ്പാക്കിയത്. ന്യൂനപക്ഷങ്ങൾക്കെതിരെ ഇറാൻ ഭരണകൂടത്തിന്റെ നിലപാടുകൾ ആശങ്കാജനകമാണെന്ന് മനുഷ്യാവകാശ സംഘടന വിലയിരുത്തി. വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിൽ ആംനസ്റ്റി ഇന്റർനാഷനലും ആശങ്ക രേഖപ്പെടുത്തി.

Top