പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം ; സി ആര്‍ പി എഫ് ജവാന്‍ അറസ്റ്റില്‍

periyar-statue

ചെന്നൈ: തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സി ആര്‍ പി എഫ് ജവാന്‍ അറസ്റ്റിലായി. സെന്തില്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തത്.

സംഭവസമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് സെന്തില്‍ പറഞ്ഞു. സംഭവം നടന്ന് കുറച്ചു സമയത്തിനുള്ളില്‍ തന്നെ പോലീസും ജില്ലാ അധികൃതരും ചേര്‍ന്ന് പ്രതിമ പൂര്‍വസ്ഥിതിയില്‍ ആക്കിയിരുന്നു.

ഇയാള്‍ സ്വമേധയാ പ്രതിമ തകര്‍ക്കുകയായിരുന്നോ അതോ മറ്റാരുടെയെങ്കിലും നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതിമ തകര്‍ത്ത സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍, നടന്‍ രജിനികാന്ത് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ഒരുമാസമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പല പ്രമുഖരുടെയും പ്രതിമകള്‍ക്കുനേരെ ആക്രമണം ഉണ്ടായിരുന്നു. നേരത്തേ, ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്‌സ്ബുക് പോസ്റ്റിനു പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ പെരിയാര്‍ പ്രതിമയാണ് അന്നു നശിപ്പിച്ചത്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്നും എച്ച്.രാജ ഭീഷണിപ്പെടുത്തിയിരുന്നു.

Top