ഇന്ത്യന്‍ ഹോക്കി ടീമിലെ പഞ്ചാബ് കളിക്കാര്‍ക്ക് ഒരു കോടി; പ്രഖ്യാപനവുമായി പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡീഗഡ്: ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിലെ പഞ്ചാബി കളിക്കാര്‍ക്ക് ഒരു കോടി പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. നായകന്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ എട്ടോളം കളിക്കാരാണ് പഞ്ചാബില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമിലുള്ളത്.ഹര്‍മന്‍പ്രീത് സിങ്, റുപീന്ദര്‍ പാല്‍ സിങ്, ഹര്‍ദിക് സിങ്, ശംഷേര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ദ് സിങ്, മന്ദീപ് സിങ് എന്നിവരാണ് പഞ്ചാബില്‍ നിന്നുള്ള മറ്റ് താരങ്ങള്‍.

ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് ശ്രീജേഷ്. കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.

സ്വര്‍ണ മെഡല്‍ നേടിയാല്‍ തങ്ങളുടെ താരങ്ങള്‍ക്ക് 2.25 കോടി രൂപ വീതം നല്‍കുമെന്ന് പഞ്ചാബ് കായിക മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജര്‍മ്മനിയെ 5-4ന് പരാജയപ്പെടുത്തിയതിന് പിന്നാലെ പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മീത് സിങ് സോധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം മലയാളി താരം ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരള ഹോക്കി ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.

1980 മോസ്‌ക്കോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്സില്‍ ഒരു മെഡല്‍ നേടുന്നത്.ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു.

 

Top