ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍; സാധുതകള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം പാസാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിര്‍ണായക നീക്കവുമായി കേന്ദ്രം. ബില്ലിന്റെ സാധുതകള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബില്ലിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് രൂപം നല്‍കിയത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സമിതിക്ക് രൂപം നല്‍കിയത്.

അഞ്ച് ദിവസത്തേക്ക് വിളിച്ച പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാസാക്കുമെന്നാണ് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. വര്‍ഷങ്ങളായി ബിജെപി മുന്നോട്ടുവയ്ക്കുന്ന അജണ്ടയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്തുക എന്നത്.

പല ഘട്ടങ്ങളിലായി വ്യത്യസ്ത തെരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ അത് വലിയ ചെലവാണുണ്ടാക്കുന്നതെന്നും ഇത് കുറയ്ക്കാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ തെരഞ്ഞെടുപ്പ് അജണ്ടയ്ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ് ബിജെപിയ്ക്കുള്ളതെന്നാണ് പ്രതിപക്ഷ വിമര്‍ശനം. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് പാര്‍ലമെന്റ് സമ്മേളനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

Top