കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം നാല് ആയി

മുണ്ടക്കയം: ഇന്നലെ മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാര്‍ട്ടിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ ആറ് പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചതെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്. ഇവരില്‍ മൂന്നുപേരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചില്‍ തുടരുകയാണ്. രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

നാവിക സേന ഹെലികോപ്റ്ററുകള്‍ കൂട്ടിക്കലിലേക്ക് പോകും. ദുരന്ത മേഖലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്യും . തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. കൊച്ചിയില്‍ നിന്നും എട്ടരയോടെ രണ്ടു ഹെലികോപ്റ്ററുകള്‍ പുറപ്പെടും. ഏന്തയാര്‍ ജെ ജെ മര്‍ഫി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാനാണ് നിര്‍ദേശം.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പലഭാ?ഗത്തും മഴ ഇപ്പോഴും തുടരുകയാണ്. കോട്ടയം കുമളി കെ കെ റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എംസി റോഡിലും ദേശീയ പാതയിലും തടസമില്ല . ഇടുക്കിയില്‍ മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രണം തുടരുന്നു.

Top