ഗ്വാളിയോറില്‍ 47 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍

ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 47 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍. 500, 1000 രൂപ നോട്ടുകെട്ടുകളാണ് പിടികൂടിയത്. പ്രതിയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചതായി ഗ്വാളിയോര്‍ എസ്പി പറഞ്ഞു.

2016 നവംബര്‍ 8 ന് അസാധുവാക്കിയ കറന്‍സി നോട്ടുകളുമായാണ് യുവാവ് പിടിയിലായത്. 500 രൂപയുടെ 12 കെട്ടുകളും 1000 രൂപയുടെ 41 കെട്ടുകളുമാണ് പിടികൂടിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിലുടനീളം വ്യാപക തെരച്ചില്‍ നടക്കുകയാണ്. തിങ്കളാഴ്ച ഗ്വാളിയോറില്‍ നടത്തിയ തെരച്ചിലിനിടെയാണ് മൊറേന ജില്ലയില്‍ നിന്നുള്ള പ്രതി പിടിയിലായത്.

സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് സിംഗ് ചന്ദേല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞതിങ്ങനെ- ‘പ്രതി മൊറേനയില്‍ നിന്ന് വരികയായിരുന്നു. ഗ്വാളിയോറില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇത്രയധികം നിരോധിത നോട്ടുകള്‍ എങ്ങനെ കൈവശം വന്നു എന്നറിയാന്‍ പ്രതിയെ ചോദ്യംചെയ്യുകയാണ്’.

നോട്ട് മാറ്റിക്കിട്ടുമോ എന്ന് ചോദിച്ച് തന്നെ ഒരാള്‍ സമീപിച്ചു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇയാള്‍ എവിടെ നിന്നാണ് കറന്‍സി കൊണ്ടുവന്നതെന്നും എവിടേക്കാണ് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നവംബര്‍ 17നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധന ഇനിയും തുടരുമെന്ന് എസ്പി അറിയിച്ചു.

Top