നഗരസഭ കൗണ്‍സിലറുടെ കൊലപാതകം: പ്രതി പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം: മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതിയെ പൊലീസ് പിടികൂടി. അബ്ദുള്‍ മജീദെന്ന പ്രതിയെയാണ് പൊലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. മഞ്ചേരി നഗരസഭാ 16ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുള്‍ ജലീല്‍ ആണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു.

പയ്യനാട് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. മജീദും ഷുഹൈബും അബ്ദുള്‍ ജലീലിന്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ മജീദിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മരണം സംഭവിച്ചത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ പയ്യനാട് താമരശ്ശേരിയില്‍ വെച്ചാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം വെട്ടിയെന്നാണ് പൊലീസ് പറയുന്നത്. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ ജലീലിനെ ഇന്നലെ രാത്രിയോടെ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ പിറക് വശത്തെ ചില്ലും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top