ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവം; അച്ഛന്‍ തള്ളിയിട്ടതാണെന്ന് വെളിപ്പെടുത്തല്‍

കണ്ണൂര്‍: പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിയുന്നു. കുഞ്ഞ് മരിച്ചിരുന്നു. അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. തന്നെയും മകളേയും ഭര്‍ത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നല്‍കി.

തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന (25) യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയുമാണ് പുഴയില്‍ വീണത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. മകള്‍ മരിച്ച വിവരം സോനയെ അറിയിച്ചിട്ടില്ല.

പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയില്‍ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കില്‍ പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് സംശയിക്കുന്നു. പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്ത ബൈക്ക് പൊലീസ് അടുത്ത വീട്ടിലേക്ക് മാറ്റി.

സോനയുടെ ഭര്‍ത്താവ് ഷിജുവിനെ കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായ നിലയിലാണ്. കുട്ടിയുടെ മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് കതിരൂര്‍, പാനൂര്‍ പൊലീസ്, കൂത്തുപറമ്പ്, പാനൂര്‍ അഗ്‌നിരക്ഷാസേന, തലശ്ശേരി എ.സി.പി. വിഷ്ണു പ്രദീപ്, കെ.പി.മോഹനന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഭര്‍ത്താവിന്റെ പേരില്‍ കൊലപാതകത്തിന് കേസെടുത്തതായി കതിരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.മഹേഷ് പറഞ്ഞു.

 

Top