മത്സരം പൂര്‍ത്തിയാക്കാനായില്ല, അവസാന മത്സരത്തില്‍ ബോള്‍ട്ടിന് കണ്ണീരോടെ മടക്കം

ലണ്ടന്‍: അവസാന മത്സരത്തില്‍ സ്വര്‍ണവുമായി കളമൊഴിയാനിരുന്ന രണ്ട് ഇതിഹാസ താരങ്ങളായ ഉസൈന്‍ ബോള്‍ട്ടിനും ദീര്‍ഘദൂര ഓട്ടത്തില്‍ അതുല്യ നേട്ടങ്ങള്‍ക്കുടമയായ മോ ഫറയ്ക്കും നിരാശയോടെ കളം വിടാനായിരുന്നു വിധി.

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിനായുള്ള അവസാന ഓട്ടത്തില്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് കാലിടറി. വിടവാങ്ങല്‍ മത്സരത്തിലെ 4ഃ100 മീറ്റര്‍ റിലേയില്‍ പേശിവലിവിനെ തുടര്‍ന്ന് ബോള്‍ട്ടിന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 50 മീറ്റര്‍ ശേഷിക്കെ ബോള്‍ട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ മത്സരത്തോടെ ബോള്‍ട്ട് ട്രാക്കിനോട് വിടപറഞ്ഞു.

അവസാന മത്സരയിനമായ 4ഃ100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പിലോടിയ ബോള്‍ട്ട് പേശിവലിവിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനാവാതെ ട്രാക്കില്‍ വീണപ്പോള്‍ ആതിഥേയരായ ബ്രിട്ടന്‍(37.47 സെ.) സ്വര്‍ണം പിടിച്ചെടുത്തു.

അമേരിക്ക വെള്ളിയും (37.52 സെ.) ജപ്പാന്‍ (38.04 സെ.) വെങ്കലവും നേടി. അവസാന മത്സരത്തില്‍ മെഡല്‍ കിട്ടാതെ മടങ്ങേണ്ടിവന്ന ബോള്‍ട്ടിന് അവസാന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ കിട്ടിയ വെങ്കലമാണ് ഒരേയൊരു മെഡല്‍.

Top