onam special krishibhavan started vegetable market

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി ഓണക്കാലത്ത് കൃഷിഭവനുകളില്‍ പച്ചക്കറി ചന്തകള്‍ ആരംഭിക്കുന്നു. സെപ്തബര്‍ ഒന്‍പത് മുതല്‍ 13 വരെ കേരളത്തിലെ കൃഷിഭവനുകളില്‍ നിന്ന് സബ്‌സിഡി നിരക്കില്‍ പച്ചക്കറി വാങ്ങാം.

പച്ചക്കറി ഉല്‍പ്പാദനവും വിപണനവും കൃഷി ഭവനുകള്‍ നേരിട്ട്‌നടപ്പാക്കുകയാണ്. ഓണം പ്രമാണിച്ച് എല്ലാ കൃഷിഭവനുകളിലും പച്ചക്കറി ചന്തകള്‍ നടത്തും. നേരത്തെ ബ്ലോക്ക് കേന്ദ്രങ്ങള്‍ വഴി വിറ്റിരുന്നു.

ഈ വര്‍ഷം ഓണം മുന്നില്‍ കണ്ട് കൃഷിഭവനുകള്‍ എല്ലാ സ്ഥലങ്ങളിലും സ്വശ്രയ സംഘങ്ങള്‍ വഴിയും വ്യക്തികള്‍ വഴിയും പച്ചക്കറി കൃഷി നടത്തിയിരുന്നു എല്ലാ സ്ഥലങ്ങളിലും മികച്ച വിളവ് ആണ് ലഭിക്കുന്നത്.

വിളവ് കൂടുമ്പോള്‍ വില കുറയ്ക്കാതെ കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് പച്ചക്കറികള്‍ വാങ്ങി ഇതിലും താഴ്ത്തി കൃഷി ഭവനുകള്‍ വഴി ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുന്നതാണ് പദ്ധതി, നഷ്ടം സര്‍ക്കാര്‍ വഹിക്കും.

കഴിഞ്ഞ ഓണക്കാലത്ത് ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ ഭാഗത്ത് കാബേജ് ഉള്‍പ്പെടെ പച്ചക്കറികള്‍ ഒരു രൂപ നിരക്കില്‍ പോലും തമിഴ്‌നാട് ലോബി വാങ്ങി 25രൂപ നിരക്കില്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തിച്ചിരുന്നു.

ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് കൃഷിഭവന്റെ ചന്തകള്‍. എല്ലാ സ്ഥലങ്ങളിലും കര്‍ഷകരില്‍ നിന്ന് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി പച്ചക്കറികള്‍ ശേഖരിക്കും.

വിഷം നിറഞ്ഞ തമിഴ്‌നാട് പച്ചക്കറികള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നില്‍ ഉണ്ട്. എല്ലാ സ്ഥലത്തും കൃഷി ഓഫിസര്‍മാര്‍ മുഖ്യ ചുമതലക്കാരായി നടപടി ആരംഭിച്ച് കഴിഞ്ഞു.

കൃഷി കുറവുള്ള സ്ഥലങ്ങളില്‍ സമീപ പ്രദേശത്തെ കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ ശേഖരിച്ച് വില്‍പ്പന നടത്താനാണ് തീരുമാനം.

Top