ഓണക്കിറ്റ്:ഗുണനിലവാരം ഉറപ്പാക്കാൻ സപ്ലൈകോയുടെ കർശന പരിശോധന

കൊച്ചി : ഓണക്കിറ്റിനായി സംസ്ഥാന സർക്കാർ സപ്ലൈക്കോയ്ക്ക് കൈമാറിയിരിക്കുന്നത് 400 കോടി രൂപ.കഴിഞ്ഞ വർഷം പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടുതൽ കർശനമായ പരിശോധനയാണ് ഇക്കുറി. ഉത്പന്നം നിർമ്മിക്കുന്ന യൂണിറ്റ് മുതൽ പാക്കിംഗ് കേന്ദ്രങ്ങളിൽ വരെ ഗുണനിലവാരം ഉറപ്പാക്കാനുള്ള പരിശോധനകളാണ് നടക്കുന്നത്.

കഴിഞ്ഞ ഓണക്കിറ്റിൽ തലവേദനയായ ശർക്കരയെ ഇക്കുറി അടുപ്പിച്ചിട്ടില്ല. കേരള പപ്പടമെന്ന പേരിൽ തമിഴ്നാട്ടിൽ നിന്നെത്തിച്ച പപ്പടവും ഇക്കുറി കിറ്റിൽ നിന്ന് പുറത്ത്. കുറ്റമറ്റ രീതിയിൽ കിറ്റ് തയ്യാറാക്കാനുള്ള ഒരുക്കങ്ങളാണ് പൂർത്തിയാകുന്നത്.താരതമ്യേന കിറ്റിൻറെ മുന്നൊരുക്കങ്ങൾക്ക് കൂടുതൽ സമയം കിട്ടിയത് ഗുണം ചെയ്തു.ടെണ്ടർ കിട്ടിയ കമ്പനികളുടെ നിർമ്മാണ യൂണിറ്റിലടക്കം ആദ്യമായി ഇക്കുറി സപ്ലൈക്കോ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

14 ഇനങ്ങളിൽ 4 ഉത്പന്നങ്ങൾ പൂർണമായും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് . പഞ്ചസാര 8000 ടൺ എത്തിച്ചത് കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും. ചെറുപയർ കൊണ്ടു വന്നതാകട്ടെ കർണാടകയിൽ നിന്നും രാജസ്ഥാനിൽ നിന്നും. ഇവിടങ്ങളിൽ നിന്ന് 4000ടൺ ചെറുപയർ ആണ് എത്തിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് 2000 ടൺ തുവരപരിപ്പും കിറ്റിലേക്കായി എത്തിച്ചു. ശർക്കര വരട്ടി കുടുംബശ്രീ യൂണിറ്റുകളാണ് ഒരുക്കിയത്. ഉണക്കലരി 4000 ടൺ. തുത്തൂക്കുടിയിൽ നിന്നും ഗുജറാത്തിൽ നിന്നും 80ലക്ഷം പാക്കറ്റ് ഉപ്പ് പാക്കറ്റുകളും എത്തിച്ചു.ഉദ്യോഗസ്ഥ പരിശോധനയും ലാബിലെ രാസപരിശോധനയും സപ്ലൈക്കോ വിജിലൻസ് പരിശോധനയും പാക്കിംഗ് സെൻററിൽ വരെ നടക്കുന്നു.

92 ലക്ഷം കാർഡ് ഉടമകൾ ഉണ്ടെങ്കിലും 87ലക്ഷം കിറ്റുകളാണ് കഴിഞ്ഞ വർഷം റേഷൻ കടകളിൽ നിന്ന് കൈമാറിയത്. സർക്കാർ നൽകിയ 400 കോടി രൂപ ടെണ്ടർ കിട്ടിയ കമ്പനികൾക്ക് മുഴുവൻ ഉത്പന്നവും എത്തിച്ച ശേഷമാണ് സപ്ലൈക്കോ കൈമാറുന്നത്.

Top