ആറു പേര്‍ക്ക് ഒരുമിച്ച് സമ്മാനം നല്‍കാന്‍ സാധിക്കില്ല; ബദല്‍ മാര്‍ഗം സ്വീകരിച്ച് ഭാഗ്യക്കുറി വകുപ്പ്

ആലപ്പുഴ: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12കോടി രൂപയടിച്ച ആറ് ഭാഗ്യവാന്മാരാണ് കേരളത്തിലെ ഹീറോകള്‍. ഇവര്‍ എങ്ങനെയാകും സമ്മാനത്തുക പങ്കിടുക എന്ന സംശയമാണ് ഇപ്പോള്‍ എല്ലാവര്‍ക്കുമുള്ളത്. ഇതേ കണ്‍ഫ്യൂഷന്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനുമുണ്ട്.

അതുകൊണ്ട് തന്നെ തുക കൈമാറുന്ന നടപടി ക്രമത്തിലും കുറച്ച് മാറ്റങ്ങള്‍ ഭാഗ്യക്കുറി വകുപ്പ് വരുത്തിയിട്ടുണ്ട്. മുന്‍പു രണ്ടു പേര്‍ വരെ വിജയികളായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആറു പേരെത്തിയതോടെയാണു പ്രത്യേക നടപടി ക്രമങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നത്. ലോട്ടറി വകുപ്പിന്റെ നിയമം അനുസരിച്ച് വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേക്കു തുക കൈമാറല്‍ സാധിക്കില്ല. പകരം ഈ ആറു പേര്‍ ചേര്‍ന്ന് തുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കുകയാണു വേണ്ടത്.

നിലവിലുള്ള തീരുമാനം അനുസരിച്ച് ടിക്കറ്റ് വാങ്ങാന്‍ മുന്‍കയ്യെടുത്ത തൃശൂര്‍ പറപ്പൂര്‍ പുത്തൂര്‍ വീട്ടില്‍ പി ജെ റോണിയെയാണ് സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയില്‍ റോണിക്ക് അക്കൗണ്ടുള്ളതും കാര്യങ്ങള്‍ എളുപ്പമാക്കി. തുക റോണിയുടെ അക്കൗണ്ടില്‍ എത്തിയ ശേഷം തുല്യമായി വീതിച്ചെടുക്കാനാണ് ഇവരുടെ തീരുമാനം.

Top