ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയത് ബിജെപി നേതാക്കളെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റേതെന്ന് അവകാശപ്പെട്ടുള്ള ശബ്ദസന്ദേശം സംസ്ഥാനത്ത് ഇപ്പോള്‍ പ്രചരിക്കുകയാണ്. എന്നാല്‍, സര്‍ക്കാരിനെ വീഴ്ത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം ബിജെപി തള്ളിയിരിക്കുകയാണ്.
കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ തീരുമാനിച്ചത് കേന്ദ്രനേതൃത്വമാണ്. അല്ലായിരുന്നെങ്കില്‍ എല്ലാം നശിച്ചേനെയെന്ന് ചൗഹാന്‍ ശബ്ദസന്ദേശത്തില്‍ പറയുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെയും തുള്‍സി സിലാവത്തിന്റെയും പിന്തുണയില്ലാതെ ഇതു നടപ്പാക്കാന്‍ കഴിയുമായിരുന്നില്ലേയെന്ന് സന്ദേശത്തില്‍ ചോദിക്കുന്നു. മറ്റു വഴിയില്ലായിരുന്നുവെന്നു പറയുന്നതും ഇതില്‍ വ്യക്തമാണ്. ഇന്‍ഡോറിലെ സന്‍വേര്‍ നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴാണ് ചൗഹാന്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്.
ശിവരാജ് സിങ് ചൗഹാന്‍ സ്വമേധയാ സത്യം തുറന്നു പറഞ്ഞുവെന്നു കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സാലുജ പറഞ്ഞു. സിന്ധ്യയുടെയും വിശ്വസ്തരുടെയും പിന്തുണയോടെ ബിജെപി മനപൂര്‍വം കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കുകയായിരുന്നു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി കേന്ദ്രനേതൃത്വം ശ്രമിച്ചുവെന്ന സത്യം ഇതോടെ പുറത്തുവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്കൊപ്പം നില്‍ക്കുന്ന 22 എംഎല്‍എമാര്‍ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചത്. വിശ്വാസവോട്ടെപ്പിനു മുന്‍പ് കമല്‍നാഥ് രാജിവയ്ക്കുകയായിരുന്നു. എംഎല്‍എമാരുടെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
230 അംഗ നിയമസഭയില്‍ നിലവില്‍ 206 എംഎല്‍എമാരാണുള്ളത്. ഇതില്‍ 107 പേര്‍ ബിജെപിയാണ്. കോണ്‍ഗ്രസിന് 92 എംഎല്‍എമാര്‍ മാത്രമേയുള്ളൂ. 4 സ്വതന്ത്രര്‍, 1 സമാജ്‌വാദി പാര്‍ട്ടി, 3 ബിഎസ്പി എംഎല്‍എമാര്‍ എന്നിവരും ബിജെപിക്ക് പിന്തുണ നല്‍കുന്നു. 104 ആണ് നിലവില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത്.