എം വിജിന്‍ എംഎല്‍എയുടെ പരാതി: കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരെ അന്വേഷണത്തിന് തീരുമാനം

കണ്ണൂര്‍: എം വിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരെ അന്വേഷണത്തിന് തീരുമാനം. സംഭവത്തില്‍ എസ്‌ഐക്ക് വീഴ്ചയുണ്ടായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പരാതി അന്വേഷിക്കും. അന്വേഷണത്തിന് ശേഷം മാത്രമേ എസ്‌ഐക്കെതിരെ നടപടിയെടുക്കൂവെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറോട് സംസ്ഥാന പൊലീസ് മേധാനി ഡിജിപി അനില്‍കാന്ത് റിപ്പോര്‍ട്ട് തേടി.

കണ്ണൂരില്‍ സിവില്‍ സ്റ്റേഷന്‍ വളപ്പിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ എം വിജിന്‍ എംഎല്‍എയെ ഒഴിവാക്കിയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. നഴ്‌സിങ് സംഘടനാ ഭാരവാഹികള്‍ക്കെതിരെ അന്യായമായി സംഘം ചേര്‍ന്നതിനാണ് കേസെടുത്തത്. നിയമത്തെ തങ്ങളുടെ വഴിക്ക് കൊണ്ടുപോകാനാണ് സിപിഎം ശ്രമമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. എംഎല്‍എയ്‌ക്കെതിരെ കേസ് ആവശ്യമില്ലെന്നും വീഴ്ച പൊലീസിനെന്നുമാണ് സിപിഎം വാദം.

കളക്ടറേറ്റ് വളപ്പില്‍ കടന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന ടൗണ്‍ എസ്‌ഐയുടെ നിലപാടാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രകടനമായെത്തിയ നഴ്‌സുമാര്‍ അകത്തുകയറിയത് തടയാന്‍ പൊലീസ് ഇല്ലാതിരുന്നതുകൊണ്ട്, വീഴ്ച പൊലീസിനെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പിന്നെ എന്തിന് കേസെന്നും എം വിജിന്‍ എംഎല്‍എ തിരിച്ചടിച്ചു. എന്നാല്‍ എസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥ എംഎല്‍എയുടെ പേര് ചോദിക്കുകയും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി.

പിന്നാലെ സിവില്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേര്‍ന്നതിനും വകുപ്പുകള്‍ ചുമത്തി ടൗണ്‍ പൊലീസ് കേസെടുത്തു. എഫ്‌ഐആറില്‍ പക്ഷേ മാര്‍ച്ച് ഉദ്ഘാടകനായ എംഎല്‍എയുടെ പേര് ഉള്‍പ്പെടുത്തിയില്ല. കെജിഎന്‍എ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരുമാണ് പ്രതികള്‍. വിജിനെതിരെ മാത്രമല്ല നഴ്‌സുമാക്കെതിരെയും കേസ് ആവശ്യമില്ലെന്നാണ് സിപിഎം നിലപാട്. ക്രമസമാധാപ്രശ്‌നം ഉണ്ടായിട്ടില്ലെന്നും വിമര്‍ശനം ഉണ്ട്. സംഭവത്തില്‍ എംഎല്‍എ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

Top