പകുതിയിലധികം കേസും വൈകാതെ ഒമിക്രോണാകും- യൂറോപ്യൻ യൂണിയൻ

ബ്രസ്സൽസ്: ഏതാനും മാസങ്ങൾക്കുള്ളിൽ യൂറോപ്പിലെ മൊത്തം കോവിഡ് അണുബാധകളിൽ പകുതിയിലധികവും ഒമിക്രോൺ വകഭേദം മൂലമാകുമെന്ന് യൂറോപ്യൻ യൂണിയന്‍റെ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു. അതേസമയം, ഈ മേഖലയിൽ ഗുരുതരമായ രോഗങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

യൂറോപ്പിൽ ഇതുവരെ ഡസൻ കണക്കിന് ആളുകളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും യുകെയിലും ദക്ഷിണാഫ്രിക്കയിലുമടക്കം 30 രാജ്യങ്ങളിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡെൽറ്റയടക്കമുള്ള മുൻ വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗം പടർന്നുപിടിക്കുന്നതും ഗുരുതരമാകുന്നതുമാണ് ഒമിക്രോൺ വകഭേദമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജനുവരി അവസാനത്തോടെ ഡെൽറ്റാ വകഭേദത്തിന്‍റെ സ്ഥാനത്തേക്ക് ഒമിക്രോൺ വരുമെന്ന് ഫ്രഞ്ച് സർക്കാരിന്‍റെ ഉന്നത ശാസ്ത്ര ഉപദേഷ്ടാവ് ജീൻ ഫ്രാങ്കോയിസ് ഡെൽഫ്രാസി വ്യാഴാഴ്ച പറഞ്ഞിരുന്നു.

അതേസമയം, ഒമിക്രോണിന്‍റെ ശക്തമായ വ്യാപനശേഷിക്ക് ഇപ്പോൾ വ്യക്തമായ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡുമായി ബന്ധപ്പെട്ട പ്രധാന വ്യക്തിയായ മരിയ വാൻ കെർഖോവ് അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ അത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.

Top