ഒമൈക്രോൺ ‘ആശങ്കയുടെ വകഭേദം’; രോഗബാധിതർ ചെറുപ്പക്കാർ

ക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് (ബി.1.1.529) ‘ഒമൈക്രോണ്‍’ എന്നാണ് ലോകാരോഗ്യ സംഘടന പേരിട്ടത്. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും വേഗത്തില്‍ പടരുന്ന ഇനമെന്ന വിഭാഗത്തില്‍ പെടുത്തിയത്. അന്താരാഷ്ട്രതലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമൈക്രോണ്‍ എന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

നിലവില്‍ ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കിയിട്ടുള്ള ഡെല്‍റ്റ വകഭേദവും ഈ വിഭാഗത്തിലാണ്. അതിവേഗ മ്യൂട്ടേഷന്‍ (രൂപമാറ്റം) സംഭവിക്കുന്ന വൈറസ്, ശരീരത്തിലേക്ക് കടക്കാന്‍ സഹായിക്കുന്ന വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ മാത്രം 30 പ്രാവശ്യം മ്യൂട്ടേഷന്‍ സംഭവിക്കും. കൂടുതല്‍ രോഗബാധിതരും ചെറുപ്പക്കാര്‍.

ദക്ഷിണാഫ്രിക്കയിലാണ് ജനിതകമാറ്റം വന്ന പുതിയ വൈറസിനെ ആദ്യം കണ്ടെത്തിയത്. ബി.1.1.529 ആദ്യം കണ്ട ദക്ഷിണാഫ്രിക്കയില്‍ പുതിയ ജനിതക വകഭേദം പിടികൂടിയവരുടെ എണ്ണം നൂറോളം വരും. പൂര്‍ണ വാക്‌സിന്‍ എടുത്തവര്‍ക്കും പിടിപെട്ടു. ബോട്‌സ്‌വാനയില്‍ നാല്. ഫൈസര്‍ വാക്‌സിന്‍ എടുത്ത രണ്ടുപേര്‍ക്കാണ് ഹോങ്കോങ്ങില്‍ വൈറസ് ബാധ.

എച്ച്.ഐ.വി/എയ്ഡ്‌സ് ബാധിതരെപ്പോലെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഉണ്ടായ കടുത്ത അണുബാധയില്‍നിന്നാകാം വൈറസിന്റെ ജനിതക മാറ്റമെന്ന് വിദഗ്ധര്‍ കരുതുന്നു. ഹോങ്കോങ്, ബോട്‌സ്‌വാന, ഇസ്രായേല്‍ എന്നിവിടങ്ങളിലും കണ്ടെത്തിക്കഴിഞ്ഞ ‘ഒമൈക്രോണ്‍’ ദക്ഷിണാഫ്രിക്കയുടെ അയല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കാമെന്നും ആശങ്കയുണ്ട്.

യു.കെ, സിംഗപ്പൂര്‍, ഇസ്രായേല്‍, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്ക, ബോട്‌സ്‌വാന, മറ്റ് നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ വിലക്കി. തിരക്കിട്ട് തീരുമാനമെടുത്തതില്‍ ദക്ഷിണാഫ്രിക്ക പ്രതിഷേധിച്ചു. മൂന്നു പതിറ്റാണ്ടായി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള ദക്ഷിണാഫ്രിക്കയുടെ തീവ്രശ്രമങ്ങള്‍ പുതിയ വൈറസിന്റെ വരവോടെ പാളം തെറ്റി. അവിടേക്കുള്ള ടൂറിസ്റ്റുകളില്‍ നല്ല പങ്കും യു.കെയില്‍നിന്നാണ്.

‘ഒമൈക്രോണ്‍’ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വകഭേദത്തെക്കുറിച്ച് കേള്‍ക്കുന്ന മാത്രയില്‍ അതിര്‍ത്തി അടക്കുന്ന രീതി പാടില്ലെന്നും ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ രണ്ടാഴ്ചയെങ്കിലും വേണമെന്ന് ഫൈസര്‍ കമ്പനി ചൂണ്ടിക്കാട്ടി.

 

Top