ഒമിക്രോണ്‍ വ്യാപനം; നെഹ്‌റുട്രോഫി വള്ളംകളി ഇക്കുറിയും ഉണ്ടാവില്ല

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി ഇക്കുറിയും ഉണ്ടാവില്ല. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ജലോത്സവം നടത്തുന്നത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അനുകൂലിക്കില്ല. ഇതോടെ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും നെഹ്‌റുട്രോഫി ജലോത്സവം മുടങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി.

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നെഹ്‌റു ട്രോഫി ജലോത്സവം ഡിസംബറില്‍ നടത്തുന്നത് പരിഗണിക്കുമെന്ന് മൂന്നുമാസം മുമ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സാഹചര്യങ്ങള്‍ അനുകൂലമാണെന്നും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജലോത്സവം ഡിസംബര്‍ ആദ്യവാരം നടത്താന്‍ കഴിയുമെന്നുമായിരുന്നു കലക്ടറുടെ റിപ്പോര്‍ട്ട്.

ടൂറിസം വകുപ്പിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും പരിശോധനക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. കോവിഡ് സംബന്ധിച്ച മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഒമിക്രോണ്‍ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാലാണ് ദുരന്തനിവാരണ അതോറിറ്റി ജലോത്സവത്തിന് പച്ചക്കൊടി കാണിക്കാത്തതെന്നാണ് സൂചന.

മത്സരാര്‍ഥികള്‍ മാത്രം രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിലും സംശയമുണ്ടായിരുന്നു. 2020ലാണ് ആദ്യമായി നെഹ്‌റുട്രോഫി ജലോത്സവം മുടങ്ങിയത്.

Top