ഒമൈക്രോണ്‍ ഭീകരനല്ല ! മാരകമല്ലെന്ന് വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ഡോക്ടര്‍

പ്രിട്ടോറിയ: ഒമൈക്രോണ്‍ വൈറസ് വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്ന് പുതിയ വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ആംഗെലിക് കൂറ്റ്‌സീ. കഴിഞ്ഞ 10 ദിവസമായി തന്റെ കീഴില്‍ ചികിത്സയിലുള്ള 30 ഓളം രോഗികള്‍ക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയില്‍ കിടക്കാതെ പൂര്‍ണ രോഗമുക്തി നേടിയെന്നും അവര്‍ ഞായറാഴ്ച എ.എഫ്.പി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് അവര്‍ക്കുണ്ടായതെന്നും, രോഗികളില്‍ കൂടുതലും 40 വയസില്‍ താഴെയുള്ളവരാണെന്നും ഡോക്ടര്‍ പറഞ്ഞു.

ഈ മാസം 18നാണ് ഡെല്‍റ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്‌സി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് ഈ മാസം 25ന് സ്ഥിരീകരിച്ചത്. പിന്നീടാണ് ലോകമാകെ പുതിയ വൈറസ് ഭീതി പരന്നത്. എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തില്‍ ഇല്ലാത്ത ഭീഷണി കലര്‍ത്തി അതിനെ അവതരിപ്പിച്ചത് നിര്‍ഭാഗ്യകരമാണെന്നും തങ്ങള്‍ ഈ രീതിയില്‍ ഒമൈക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

വാക്‌സിന്‍ എടുക്കാത്തവര്‍ക്കും നേരിയ ലക്ഷണങ്ങളേ കാണാനുള്ളൂ. യൂറോപ്പിലെ പലര്‍ക്കും ഈ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ)വൈറസിന്റെ പൂര്‍ണ വിവരങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡ് വന്നവര്‍ക്ക് വീണ്ടും ഒമൈക്രോണ്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗം പടരുന്നതാണോ കൂടുതല്‍ മാരകമാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല.

Top