ഒമിക്രോണ്‍: ആഫ്രിക്കക്ക് സഹായവാഗ്ദാനവുമായി ഇന്ത്യ

ന്യൂഡല്‍ഹി: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഫ്രിക്കയ്ക്ക് സഹായവുമായി ഇന്ത്യ. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മരുന്നടക്കമുള്ള സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു. ജീവന്‍ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും, വെന്റിലേറ്ററുകളുമടക്കമുള്ള സഹായങ്ങള്‍ നല്‍കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ജീന്‍ പഠനത്തിലും ഗവേഷണത്തിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തു.

അതേ സമയം കര്‍ണാടകയില്‍ എത്തിയ ഒമിക്രോണ്‍ വൈറസ് സാന്നിധ്യം സംശയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ ഐസിഎംആര്‍ പരിശോധന ഫലം നാളെ വരും. ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്ഥമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 20 നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 63കാരന്‍ ബംഗ്ലൂരുവിലെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും അത് ഡെല്‍റ്റ വൈറസ് എന്ന് വ്യക്തമായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ സ്വദേശിയിലുള്ളത് ഒമിക്രോണ്‍ വൈറസാണോ എന്നതില്‍ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ എല്ലാവരേയും ക്വാറന്റീലാക്കി. ഇവരില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഐസി എംആറിന് പരിശോധനയ്ക്ക് അയക്കും. സാഹചര്യം വിലയിരുത്താന്‍ കര്‍ണാടകയില്‍ ഉന്നത തല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാവിധ തയാറെടുപ്പുകളും പൂര്‍ത്തിയാക്കാന്‍ ആരോഗ്യവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top