ഒമിക്രോണ്‍ ഭീതിയില്‍ യുകെ; 24 മണിക്കൂറിനിടെ 10,000 കേസുകള്‍ !

ലണ്ടന്‍: യുകെയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം അതിതീവ്രം. രാജ്യത്ത് 25,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍ വര്‍ധിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 7 പേര്‍ ഒമിക്രോണ്‍ ബാധിച്ചു മരിച്ചു.

വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാകുന്നവര്‍ 65ല്‍നിന്ന് 85 ആയി ഉയര്‍ന്നുവെന്നും യുകെഎച്ച്എസ്എ പറഞ്ഞു. തലസ്ഥാന നഗരത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ലണ്ടന്‍ മേയര്‍ അതീവജാഗ്രത പ്രഖ്യാപിച്ചു.

രാജ്യത്ത് ദിവസവും ആയിരക്കണക്കിനാളുകള്‍ ഒമിക്രോണിന് ചികിത്സ തേടുന്നുണ്ടെന്നും ഈ കണക്കുകള്‍ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുന്നില്ലെന്നും സയന്റിഫിക് ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് പറയുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പ്രതിദിനം മൂവായിരത്തോളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കി.

ലണ്ടനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 28.6% വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലണ്ടനിലെ 80% കോവിഡ് കേസുകളും ഒമിക്രോണ്‍ ആണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് തിരിച്ചടിയാണെന്നും ഉപദേശക സംഘം അറിയിച്ചു. മാസ്‌ക് നിര്‍ബന്ധമാക്കിയതിനു പുറമേ യുകെയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് വാക്സിനേഷന്‍/കോവിഡ് നെഗറ്റീവ് രേഖയും നിര്‍ബന്ധമാക്കി.

Top