ഭീതിപരത്തി ഒമൈക്രോണ്‍; അതിവേഗം വ്യാപനം, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രാജ്യങ്ങള്‍

ലണ്ടന്‍: ലോകത്താകെ ഭീതി പരത്തി കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറ്റലി, ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

നെതര്‍ലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം മൂന്നായി. വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. വൈറസിന്റെ പ്രഭവ കേന്ദ്രമായ ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ രാഷ്ട്രങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തി.

അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ഇറാന്‍, ബ്രസീല്‍, കാനഡ, തായ്ലന്‍ഡ്, ഇസ്രയേല്‍, തുര്‍ക്കി, സ്വിറ്റ്സര്‍ലന്‍ഡ്, ശ്രീലങ്ക, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളും യാത്രാ വിലക്കേര്‍പ്പെടുത്തി. ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ഏഴോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ജി.സി.സി രാജ്യങ്ങള്‍ വിലക്കി.

എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് യു.എ.ഇ അറിയിച്ചു. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി രാജ്യങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ ആവശ്യപ്പെട്ടു.

Top