ഒമര്‍ അബ്ദുള്ളയുടെ തടങ്കല്‍ അവസാനിപ്പിക്കണം; സഹോദരിയുടെ ഹര്‍ജി നാളെ

ഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വീട്ടു തടങ്കല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. വീട്ടുതടങ്കല്‍ ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ ഭാര്യയും കോണ്‍ഗ്രസ് നേതാവുമാണ് സാറാ പൈലറ്റ്. സഹോദരന്റെ വിടുതല്‍ ആവശ്യപ്പെട്ട് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റെന്നാണ് ഹര്‍ജിയിലെ ആരോപണം.

കശ്മീര്‍ പുനസംഘടനക്ക് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കളെ തടങ്കലിലാക്കിയത്. ആറ് മാസം പിന്നിടുമ്പോഴാണ് ജമ്മു കശ്മീര്‍ ഭരണകൂടം, പൊതു സുരക്ഷ നിയമം ചുമത്തി തടവ് നീട്ടുന്ന കാര്യം അറിയിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കാന്‍ ഇപ്പോഴും ഒമര്‍ അബ്ദുള്ളക്ക് രാഷ്ട്രീയ ശേഷിയുണ്ടെന്നും അതിനാല്‍ തടങ്കല്‍ തുടരണമെന്നുമാണ് ജമ്മുകശ്മീര്‍ പൊലീസിന്റെ റിപ്പോര്‍ട്ട്.

Top