ഒമാന്‍: കൊവിഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങളുമായി ഒമാന്‍ സുപ്രീം കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്. സ്വദേശികൾക്ക് ഏര്‍പ്പെടുത്തിയിരുന്ന നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കി. ഇന്നലെ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു. കൂടാതെ ഒമാനിലേക്കുള്ള പ്രവേശനം സ്വദേശികൾ, താമസവിസയുള്ളവർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇതോടെ ഏപ്രില്‍ എട്ട് മുതല്‍ രാജ്യത്തേക്ക് വിസിറ്റ് വിസകള്‍ അനുവദിക്കില്ല . ഇതോടെ ഹോട്ടൽ ക്വാറൻറീൻ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച സാഹചര്യത്തില്‍ ഒമാൻ വഴിയാണ് ആളുകള്‍ സൗദിയിലേക്ക് പോകുന്നത്. ഒമാനില്‍ 14 ദിവസം ഹോട്ടല്‍ ക്വാറൻറീൻ കഴിഞ്ഞ ശേഷം അവിടെ നിന്നും സൗദിയിലേക്ക് പോകും. ഹോട്ടലുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കൂടിയതോടെ ഒരു മുറിയിൽ രണ്ട് പേര്‍ ആണ് ഇപ്പോള്‍ താമസിക്കുന്നത്. ഇത്തരത്തില്‍ നിരവധി പേരാണ് സൗദിയിലേക്ക് പോകാന്‍ ഒമാനില്‍ എത്തുന്നത്.