യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പുതിയ പട്ടിക ഒമാന്‍ പുറത്തുവിട്ടു

ഒമാന്‍: ഒമാനിലേക്കുള്ള യാത്ര വിലക്ക് നീളും. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രവിലക്ക് തുടരും എന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് തുടരും എന്നാണ് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയത്. നിരവധി പ്രവാസികള്‍ ഒമാനിലേക്ക് പോകുന്നതിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. കൊവിഡ് നിയന്ത്രിക്കാന്‍ സാധിക്കാത്ത സഹാചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ ഒമാന്‍ അധികൃതര്‍ എത്തിയത്.

സുഡാന്‍, ബ്രസീല്‍, നൈജീരിയ, തായ്‌ലന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം, താന്‍സനിയ, സിയാറലിയോണ്‍, ഇത്യേപ്യ, എന്നീ രാജ്യങ്ങള്‍ ആണ് പുതുതായി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഈജിപ്തിനെ ഒഴിവാക്കി. എന്നാല്‍ സിംഗപ്പൂര്‍, ഇന്തോനേഷ്യ, ഇറാഖ്, ഇറാന്‍, തുനീഷ്യ, ലിബിയ, അര്‍ജന്റീന, ബ്രൂണെ ദാറുസ്സലാം എന്നീ രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ജൂലൈ ഒമ്പത് മുതലാണ് എട്ട് പുതിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രവിലക്ക് പ്രാബല്യത്തില്‍ വരുക. കഴിഞ്ഞ ഏപ്രില്‍ 24നാണ് ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്ക് നിലവില്‍വന്നത്. നിരവധി പ്രവാസികള്‍ ആണ് വിലക്ക് നീങ്ങുന്നതും കാത്തിരിക്കുന്നത്.

യാത്രവിലക്ക് നീക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു എന്നാല്‍ പെട്ടന്ന് കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. ഒമാനിലെ ഉയരുന്ന കൊവിഡ് വ്യാപനവും മരണസംഖ്യയുമെല്ലാം ഇതിന് കാരണമായി. കൊവിഡ് വകഭേദങ്ങളുടെ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ യാത്രവിലക്ക് ഇനിയും നീളുമെന്നുതന്നെയാണ് ആരോഗ്യമേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്. സുപ്രീം കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ വിഷയത്തില്‍ വ്യക്തത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നാട്ടില്‍ എത്തിയ പല പ്രവാസികളും വലിയ ആശങ്കയില്‍ ആണ് കഴിയുന്നത്. പലരുടെയും വിസ കാലാവധി കഴിയാന്‍ ആയിട്ടുണ്ട്. ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പലരും നാട്ടില്‍ കഴിയുന്നത്.

ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് വിലക്കില്ലാത്ത രാജ്യത്ത് എത്തി 14 ദിവസം അവിടെ ക്വാറന്റീന്‍ ഇരുന്ന ശേഷം ഒമാനിലേക്ക് പേകാന്‍ സാധിക്കും. എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് നേരിട്ട് ഒമാനിലേക്ക് യാത്രാനുമതി നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.

Top