ഒമാനിലെ വിദേശി ജനസംഖ്യയില്‍ കുറവ്

മസ്‌കറ്റ്: ഒമാനിലെ വിദേശി ജനസംഖ്യയില്‍ രണ്ടു വര്‍ഷത്തിനിടെ അഞ്ച് ശതമാനം കുറവ്. ദേശീയ സ്ഥിതിവിവര കേന്ദ്രമാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്ക് പുറത്തുവിട്ടത്. സെപ്തംബര്‍ നാലുവരെയുള്ള കണക്ക് അനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ ജനസംഖ്യ. ഇതില്‍ 16.37 ലക്ഷമാണ് വിദേശികള്‍.

2017 ഏപ്രില്‍ 22ന് ആകെ ജനസംഖ്യയുടെ 46 ശതമാനമായിരുന്നു വിദേശി ജനസംഖ്യ. കൊവിഡ് മഹാമാരി വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാലു വരെയുള്ള രണ്ടാഴ്ച മാത്രം 17,912 പ്രവാസികള്‍ ഒമാന്‍ വിട്ടതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ കണക്ക് അനുസരിച്ച് 11.02 ലക്ഷം പ്രവാസികള്‍ സ്വകാര്യ മേഖലയിലും 39,306 പേര്‍ സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്നുണ്ട്.

2021 ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകളില്‍ പ്രവാസി തൊഴിലാളികളുടെ കുടുംബാംഗങ്ങളുള്‍പ്പെടെ 2.41 ലക്ഷം പേരും ഒമാനിലുണ്ട്. ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികളുള്ളത് മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ്. 5.28 ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. പ്രവാസി ജനസംഖ്യയില്‍ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് രണ്ടാം സ്ഥാനത്തും ദോഫാര്‍ മൂന്നാം സ്ഥാനത്തുമാണ്.

 

Top