മസ്‌ക്കറ്റ്: ഒമാൻ സമ്പദ് വ്യവസ്ഥയിൽ വൻ പ്രതിസന്ധി ആണ് കൊവിഡ് വ്യാപനം മൂലം ഉണ്ടായിരിക്കുന്നത്. രാജ്യത്ത് തൊഴില്ലായ്മയും വർധിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ യുവാക്കള്‍ തെരുവിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ച് ഒമാന്‍ ഭരണകൂടം മുന്നോട്ട് വന്നിരിക്കുന്നത്.
പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ റോയല്‍ ആര്‍മി ഓഫ് ഒമാന്‍, റോയല്‍ എയര്‍ ഫോഴ്‌സ് ഓഫ് ഒമാന്‍ എന്നീ സേനാ വിഭാഗങ്ങളിലാണ് റിക്രൂട്ട്‌മെന്റിന് തുടക്കം കുറിച്ചത്. കൂടുതല്‍ മേഖലകളില്‍ തൊഴില്‍ റക്രൂട്ട്‌മെന്റ് ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ രഹിതരുടെ പ്രതിഷേധം തണുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീഖ് അല്‍ സെയ്ദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
ഓരോ മാസവും 1000 തൊഴിലവസരങ്ങള്‍ എന്ന തോതില്‍ അടുത്ത വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളില്‍ 12000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതിനു പുറമെ, 2000 പേര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്.