ഒമാനില്‍ ജൂണ്‍ 30 വരെ പൊതുമാപ്പ് കലാവധി നീട്ടി

ഒമാന്‍: റെസിഡന്റ് കാര്‍ഡ് കാലാവധി കഴിഞ്ഞിട്ടും ഒമാനില്‍ കഴിയുന്ന വിദേശികള്‍ക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടി. ജൂണ്‍ 30 വരെയാണ് പൊതുമാപ്പിന്‍റെ കാലാവധി നീട്ടിയിരിക്കുന്നത്. ഈ സമയത്ത് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും പിഴ അടക്കാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാം.

രാജ്യത്ത് കൊവിഡ് കേസുകള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് തീയതി നീട്ടിയതെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. പ്രവാസികള്‍ പൊതുമാപ്പ് പ്രയേജനപ്പെടുത്തണമെന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. ശേഷം ഇന്നലെ ജൂണ്‍ 30 വരെ നീട്ടി.

ഇതുവരെ 70,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 4,000 ഓളം പേര്‍ ഇന്ത്യക്കാരണ്. 50,000 പേര്‍ ഇതിനോടകം സ്വന്തം നാട്ടിലേക്ക് മടങ്ങി. കൂടുതലും ബംഗ്ലാദേശ് സ്വദേശികളാണ് മടങ്ങിയത്. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.mol.gov.om-ല്‍ നേരിട്ടോ സനദ് സെന്ററുകള്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യാം.

വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു ശേഷം ഏഴു ദിവസത്തിനു ശേഷം മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കും. ക്ലിയറന്‍സ് കോപ്പികള്‍ കിട്ടികഴിഞ്ഞാല്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ടിക്കറ്റെടുത്ത് പിസിആര്‍ ടെസ്റ്റ് നടത്തി രാജ്യം വിടാം. ഇനി പാസ്പോര്‍ട്ട് ഇല്ലാവര്‍ ആണെങ്കില്‍ അവര്‍ക്ക് എംബസികള്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കും.
Top