ഒളിംപിക്സ്; അച്ചടക്ക ലംഘനം, മണിക ബത്രക്കെതിരെ നടപടിക്ക് സാധ്യത

ദില്ലി: ഒളിംപിക്സില്‍ മുഖ്യപരിശീലകന്റെ സേവനം നിരസിച്ച ടേബിള്‍ ടെന്നിസ് താരം മണിക ബത്രക്കെതിരെ നടപടി വന്നേക്കും. മണിയുടേത് ഗുരുതരമായ അച്ചടക്ക ലംഘനമെന്നാണ് ടേബിള്‍ ടെന്നിസ് ഫെഡറേഷന്റെ പ്രാഥമിക വിലയിരുത്തല്‍.

സ്വന്തം കോച്ചിനെ ടോക്കിയോയിലേക്കുള്ള സംഘത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് മണിക മുഖ്യപരിശീലകന്‍ സൗമ്യദീപ് റോയിയുടെ സേവനം അവഗണിച്ചത്. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ റോയിയോടുള്ള ഈ സമീപനം അംഗീകരിക്കാനാവില്ലെന്നാണ് ഫെഡറേഷന്‍ പറയുന്നത്. നടപടി അടുത്ത മാസം ചേരുന്ന എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിക്കും.

ദേശീയ പരിശീലകന്‍ സൗമ്യദിപ് റോയി തന്നെ പരിശീലിപ്പിക്കേണ്ടെന്ന നിലപാടിലായിരുന്നു മണിക ബത്ര. ടോക്കിയോയിലേക്കുള്ള ഇന്ത്യന്‍ സംഘത്തോടൊപ്പം സ്വന്തം പരിശീലകന്‍ സന്‍മയ് പരഞ്ച്‌പേയിയേയും ഉള്‍പ്പെടുത്തണമെന്നായിരുന്നു മണികയുടെ ആവശ്യം. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് സന്‍മയ് സ്വന്തം നിലക്ക് ടോക്കിയോയിലെത്തി സ്വകാര്യ ഹോട്ടലില്‍ തങ്ങുകയായിരുന്നു. ഇതോടെ ടേബിള്‍ ടെന്നീസ് കോര്‍ട്ടില്‍ പരിശീലകര്‍ക്ക് ഏര്‍പ്പെടുത്തിയ സ്ഥലത്ത് മണികയുടെ മത്സരത്തിനിടെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല.

ടോക്കിയോയില്‍ മണിക ബത്ര മൂന്നാം റൗണ്ടില്‍ പുറത്തായിരുന്നു. ഓസ്ട്രിയയുടെ ലോക 17-ാം നമ്പര്‍ താരം സോഫിയ പൊള്‍ക്കനോവ നേരിട്ടുള്ള ഗെയിംമുകള്‍ക്കാണ് മണികയെ തകര്‍ത്തത്. സ്‌കോര്‍ 11-8, 11-2, 11-5, 11-7. ആദ്യ നാല് ഗെയിമുകളില്‍ തന്നെ മത്സരത്തില്‍ ഫലമുണ്ടായി.

 

Top