ഒളിംപിക്‌സ്; കായിക താരങ്ങള്‍ തമ്മിലുള്ള സെക്‌സ് ഒഴിവാക്കാന്‍ സംവിധാനവുമായി സംഘാടകര്‍

ടോക്യോ: ഒളിംപിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന കായിക താരങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ സജ്ജീകരണങ്ങളുമായി സംഘാടകര്‍. ഒളിംപിക്‌സ് വില്ലേജില്‍ കായിക താരങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറയ്ക്കാനാണ് സംഘാടകരുടെ പുതിയ ശ്രമം. അതിനായി അവര്‍ ഒരുക്കിയിരിക്കുന്ന സംവിധാനം ഇതിനകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു.

ഇത്തവണ ഒളിംപിക്‌സ് വില്ലേജിലെ മുറികളിലെ കട്ടിലുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പരമാവധി ഒരാളുടെ ഭാരം താങ്ങാന്‍ സാധിക്കുന്ന രീതിയിലാണ് കട്ടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എയര്‍വീവ് എന്ന കമ്പനിയാണ് പുനരുപയോഗം സാധ്യമാകുന്ന കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് ഈ കട്ടിലുകളുടെ നിര്‍മ്മാണം നടത്തിയത്.

ഒരാള്‍ക്ക് സുഖമായി ഇതില്‍ കിടക്കാം, പക്ഷെ ഭാരം കൂടിയാല്‍ ചിലപ്പോള്‍ അത് താഴെപ്പതിക്കും. 18,000 ഇത്തരം കട്ടിലും ബെഡ്ഡുമാണ് ഒരുക്കിയിരിക്കുന്നത്. പരമാവധി 200 കിലോ താങ്ങുവാന്‍ ശേഷിയുള്ളതാണ് കട്ടിലും കിടക്കയും ഉള്‍പ്പെടുന്ന ഈ സംവിധാനം. പക്ഷെ ഇതുകൊണ്ടൊന്നും കായിക താരങ്ങളെ തടയാന്‍ സാധിക്കില്ലെന്ന് അറിയുന്ന അധികൃതര്‍ പതിവുപോലെ കോണ്ടം വിതരണവും നടത്തുന്നുണ്ടെങ്കിലും പരമാവധി തമ്മിലുള്ള അടുത്തിടപഴകല്‍ ഒഴിവാക്കണം എന്നാണ് പ്രോട്ടോക്കോള്‍. കോണ്ടം വിതരണം ഒരു ബോധവത്കരണമായി എടുക്കണമെന്നാണ് സംഘാടകര്‍ കായികതാരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്.

അതേസമയം, കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ഒളിംപിക്‌സ് വേദിയായ ടോക്യോയില്‍ ആരോഗ്യ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ജപ്പാനീസ് സര്‍ക്കാര്‍. ജൂലൈ 12 മുതല്‍ തുടങ്ങിയ അടിയന്തരാവസ്ഥ ഒക്ടോബര്‍ വരെ തുടര്‍ന്നേക്കും.

 

Top