രാഹുലിന് വേണ്ടെങ്കില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഞാന്‍ ഏറ്റെടുക്കാം; മുന്‍ കേന്ദ്രമന്ത്രി രംഗത്ത്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് തുടരാന്‍ താല്‍പര്യം ഇല്ലെങ്കില്‍ രണ്ട് വര്‍ഷത്തേക്ക് താന്‍ പദവി ഏറ്റെടുക്കാമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ഹോക്കി താരവുമായ ഒളിമ്പ്യന്‍ അസ്ലം ഷേര്‍ ഖാന്‍.

എന്നാല്‍ ഇക്കാര്യം വ്യക്തമാക്കി അസ്ലം നല്‍കിയ കത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കാര്യമായി എടുത്തിട്ടില്ല. 1975 മലേഷ്യയില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ വിജയിച്ച ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്ന തനിക്ക് രാഷ്ട്രീയ, കായിക രംഗത്ത് മതിയായ പരിചയം ഉണ്ടെന്ന് കത്തില്‍ അസ്ലം അവകാശപ്പെടുന്നു. നിര്‍ണായക ഘട്ടത്തില്‍ എങ്ങനെ പെരുമാറണമെന്ന് ഒരു ഹോക്കി കളിക്കാരനെന്ന നിലയില്‍ എനിക്ക് ഉത്തമ ബോധ്യമുണ്ട്. 1975ലെ ലോകകപ്പിലെ സെമി ഫൈനലില്‍ 2-1ന് ഇന്ത്യ പിന്നില്‍ നിന്നിരുന്ന സമയത്ത് പകരക്കാരനായി എത്തി ടീമിനെ ജയിപ്പിച്ചത് എന്റെ മികവാണ്. ഇന്ത്യ വിജയിച്ച ഏക ലോകകപ്പ് 1975ലേതാണെന്നും മറക്കരുത്. ഇനിയും കോണ്‍ഗ്രസിന് വേണ്ടി പകരക്കാരനായി ഇറങ്ങി അത്ഭുതം സൃഷ്ടിക്കാന്‍ തനിക്ക് കഴിയുമെന്നും അസ്ലം അവകാശപ്പെട്ടു. രാഹുല്‍ രാജി സന്നദ്ധത അറിയിച്ച ശേഷം ഇതാദ്യമായാണ് ഒരാള്‍ പദവി ഏറ്റെടുക്കാമെന്ന് പറഞ്ഞ് രംഗത്തെത്തുന്നത്.

എന്നാല്‍ 2017ല്‍ മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് അസ്ലം ഖാനെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. 2016ല്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അസ്ലം രാജിക്കത്ത് നല്‍കിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് താന്‍ രാജിവയ്ക്കാമെന്ന് രാഹുല്‍ വാഗ്ദ്ധാനം ചെയ്തെങ്കിലും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഇക്കാര്യം തള്ളുകയായിരുന്നു. പരാജയത്തിന് പിന്നാലെ രാഹുല്‍ രാജിവയ്ക്കുന്നത് തിരിച്ചടിയാകുമെന്നും തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും നിരവധി നേതാക്കന്മാര്‍ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് രാഹുലിന്റെ നിലപാട്.

Top