പത്തനംതിട്ട: 75കാരനായ പിതാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച കേസില്‍ മകനും മരുമകളും അറസ്റ്റില്‍. സ്വത്ത് തര്‍ക്കത്തിന്‍റെ പേരിലാണ് വൃദ്ധനായ പിതാവിനെ അതി ക്രൂരമായി ഉപദ്രവിച്ചത്. പത്തനംതിട്ട വലഞ്ചുഴി തോണ്ടമണ്ണില്‍ റഷീദാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. റഷീദിന്‍റെ ഏകമകന്‍ ഷാനവാസ്, ഇയാളുടെ ഭാര്യ ഷീബ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
വൃദ്ധനെ മർദിക്കുന്ന ദൃശ്യങ്ങൾ അയല്‍വാസികള്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. റഷീദിനെ മര്‍ദിക്കാന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷീബയുടെ ബന്ധു ഒളിവിലാണ്. അരമണിക്കൂറോളം ക്രൂരമായി മർദ്ദിച്ച ശേഷം വീടിനു പുറത്തിട്ട് മൂവരും ചേര്‍ന്ന് കമ്പ് ഉപയോഗിച്ച് റഷീദിനെ അടിച്ചു വീഴ്ത്തുകയായിരുന്നു.
മര്‍ദ്ദിക്കുന്നതിനായി റഷീദിനെ പിടിച്ച് നിര്‍ത്തിയത് ഷീബയാണ്. അടികൊണ്ട് നിലത്തുവീണ റഷീദ് അവിടെ നിന്നും ഉടുതുണിയില്ലാതെ എഴുന്നേല്‍ക്കുമ്പോൾ അടിച്ചിടുന്നതും ദൃശ്യങ്ങളില്‍ കാണാം. റഷീദ് ഉറക്കെ നിലവിളിക്കുന്നുമുണ്ടായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് റഷീദിനെ രക്ഷിച്ചത്. സ്വത്തു തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണറിയുന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.