വൃദ്ധ ദമ്പതികള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാതെ മക്കള്‍; അച്ഛന്‍ മരിച്ചു

കോട്ടയം: മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മക്കളുടെ ക്രൂരത. ഭക്ഷണവും മരുന്നും നല്‍കാതെ ദിവസങ്ങളോളം ദമ്പതികളെ മകന്‍ മുറിയില്‍ ഇട്ടു. കട്ടിലില്‍ പട്ടിയെയും കെട്ടിയിട്ടു. ഭക്ഷണം ലഭിക്കാതെ അവശനായ അച്ഛന്‍ പൊടിയനെ ആരോഗ്യപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇദ്ദേഹത്തിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. ദമ്പതികളുടെ ഈ ദാരുണാവസ്ഥ ആശാ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജനപ്രതിനിധികളുടേയും പൊലീസിന്റെയും ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികളെയും ആരോഗ്യ പ്രവര്‍ത്തകരെയും വീട്ടുകാര്‍ തടഞ്ഞു.

തുടര്‍ന്ന് പൊലീസ് സഹായത്തോടെയാണ് വീടിന് ഉള്ളിലേക്ക് കയറിയത്. വൃദ്ധ ദമ്പതികളുടെ ഇളയ മകന്‍ റജി ഇവരുടെ വീടിന് തൊട്ടടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ദമ്പതികള്‍ കിടക്കുന്ന കട്ടിലില്‍ ഈ മകന്‍ പട്ടിയെ കെട്ടിയിട്ടിരുന്നു. പട്ടിക്ക് ഭക്ഷണവും നല്‍കിയിരുന്നു. പട്ടിയെ പേടിച്ച് നാട്ടുകാരാരും ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് പോയിരുന്നില്ല.

പൊടിയന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മാനസികാസ്വാസ്ത്യം പ്രകടിപ്പിച്ച ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top