അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും

SAUDI-ARAMCO

സൗദി : സൗദി അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കുമെന്ന് അധികൃതര്‍. ആക്രമണം നടന്ന ഖുറൈസ്, അബ്‌ഖൈഖ് പ്ലാന്റുകളില്‍ അറ്റകുറ്റപ്പണി അവസാന ഘട്ടത്തിലാണ്.

സെപ്തംബര്‍ 14നായിരുന്നു ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായ സൗദി അരാംകോക്ക് നേരെ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. അബ്‌ഖൈഖില്‍ അഞ്ച് ടവറുകള്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇവയില്‍ രണ്ടെണ്ണത്തിന്റെ ജോലികള്‍ കൂടിയേ ഇനി പൂര്‍ത്തിയാകാനുള്ളൂ.

എണ്ണ സംസ്‌കരണത്തിന് 18 ടവറുകളാണ് അബ്‌ഖൈഖിലുള്ളത്. ഖുറൈസിലും അഞ്ച് ടവറുകളാണ് ആക്രമണത്തില്‍ തകര്‍ന്നത്. ഇവിടെയും രണ്ട് ടവറുകളുടെ നിര്‍മാണമേ പൂര്‍ത്തിയാകാനുള്ളൂവെന്ന് അരാംകോ തെക്കന്‍ മേഖലാ വൈസ് പ്രസിഡണ്ട് ഖാലിദ് ബുറൈഖ് അറിയിച്ചു.

ആക്രമണത്തോടെ ആഗോള വിപണിയില്‍ 5.7 ബില്യണ്‍ ബാരലിന്റെ കുറവുണ്ടായിരുന്നു. എന്നാല്‍ മൂന്ന് ദിനം കൊണ്ട് സൌദി കരുതല്‍ ശേഖരത്തില്‍ നിന്നും എണ്ണയൊഴുക്കി വിലയേറ്റം തടഞ്ഞു. പത്ത് ദിനം കൊണ്ട് പ്രതിദിനം പത്ത് ദശലക്ഷം ബാരലെന്ന നിരക്കില്‍ ഉത്പാദനം പഴയപടിയാക്കുകയും ചെയ്തിരുന്നു.

Top