യുക്രൈനില്‍ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യയുടെ ആക്രമണം

കീവ്: യുക്രൈനില്‍ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യയുടെ ആക്രമണം. ലുഹാന്‍സ്‌കിലെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു. സ്ഫോടനം ഉച്ചത്തിലുള്ളതും വ്യക്തമായി കേള്‍ക്കാവുന്നതുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രാവിലെ 6:55 ന് ഉണ്ടായ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയില്‍ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആളപായമുണ്ടോയെന്ന് വ്യക്തമല്ല, അത്യാഹിത വിഭാഗങ്ങള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

അതേസമയം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയുമായി ഇന്ന് ഫോണില്‍ സംസാരിക്കും. യുക്രൈനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് യുക്രൈന്‍ പ്രസിഡന്റുമായി മോദി സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26നാണ് പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി അവസാനമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദി സെലന്‍സ്‌കി സംസാരം നടക്കുന്നത്.

 

Top