വന്‍ ലാഭം സ്വന്തമാക്കി എണ്ണക്കമ്പനികൾ; നികുതി കുറയ്ക്കാൻ വിസമ്മതിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതിനാല്‍ നിലവില്‍ പെട്രോളിയം കമ്പനികള്‍ വില്‍ക്കുന്ന ഓരോ ലിറ്ററിനും ഏതാണ്ട് പത്ത് രൂപയോളം ലാഭമാണ് കമ്പനികള്‍ക്ക് ലഭിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനങ്ങളിന്മേലുള്ള നികുതി ഉടനെ കുറയ്ക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ വിലയില്‍ കാര്യമായ കുറവ് വരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇന്ധന നികുതി കുറച്ചിട്ട് ഒരു വര്‍ഷത്തിലധികമായി.

ഉയര്‍ന്നു നില്‍ക്കുന്ന ഇന്ധന വില നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവയ്ക്ക് ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2017 മുതല്‍ 2022 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ശരാശരി 60,000 കോടിയായിരുന്നു ഇത്. എന്നാല്‍ 2022ല്‍ 33,000 കോടിയായി പ്രവര്‍ത്തനം ലാഭം കുറഞ്ഞിരുന്നുവെന്നും ക്രിസില്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

പമ്പുകളിലൂടെ വില്‍ക്കുന്ന ഓരോ ലിറ്റര്‍ പെട്രോളിലും ഡീസലിലും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് എട്ട് മുതല്‍ ഒന്‍പത് രൂപ വരെ ലാഭമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പുറമെയാണ് റിഫൈനിങ് മാര്‍ജിനിനുള്ള ലാഭം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ആഭ്യന്തര ചില്ലറ വില്‍പന വില മാറ്റമില്ലാതെ തുടരുന്നതാണ് ഇപ്പോള്‍ എണ്ണക്കമ്പനികളുടെ ലാഭം കൂടാന്‍ കാരണം.

പെട്രോള്‍ പമ്പുകളിലൂടെ പെട്രോളും ഡീസലും വില്‍ക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന് പുറമെ അസംസ്കൃത എണ്ണയില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ വേര്‍തിരിച്ചെടുത്ത് വിതരണം ചെയ്യുമ്പോള്‍ ലഭിക്കുന്ന ലാഭമാണ് റിഫൈനിങ് മാര്‍ജിനായി എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുക. അന്ത്രാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുകയും ചില്ലറ വിപണിയില്‍ വില കൂടിത്തന്നെ തുടരുകയും ചെയ്യുന്നത് കൊണ്ട് രണ്ട് തരത്തിലും കമ്പനികള്‍ക്ക് ലാഭം വര്‍ദ്ധിക്കും. ബാരലിന് ശരാശരി 94 ഡോളറായി അന്താരാഷ്ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വില മാറിയിട്ടും രാജ്യത്ത് 2022 മേയ് മാസത്തിന് ശേഷം ഇന്ധന വിലയില്‍ മാറ്റം വന്നിട്ടില്ല.

എന്നാല്‍ നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നിരുന്നപ്പോള്‍ ഇന്ധന വിലയില്‍ വലിയ വര്‍ദ്ധനവ് വരുത്താതിരുന്നതിലൂടെ വലിയ നഷ്ടമുണ്ടായിട്ടുണ്ടെന്നതാണ് ഇതിന്റെ മറുവാദം. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പ് നടക്കുന്ന വേളകളിലും ഇന്ധനവില പിടിച്ചുനിര്‍ത്തി സര്‍ക്കാറിനെ എണ്ണക്കമ്പനികള്‍ സഹായിച്ചിട്ടുണ്ട്. അന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ദ്ധനവ് വരുത്താതെ പിടിച്ചുനിര്‍ത്തിയതിലൂടെ ഉണ്ടായ നഷ്ടം നികത്താന്‍ ഇപ്പോള്‍ വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍ അവസരം ഉപയോഗപ്പെടുത്തുകയാണെന്നും പറയപ്പെടുന്നു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദവര്‍ഷത്തില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ കമ്പനികള്‍ക്ക് ലഭിച്ചിരുന്ന ലാഭം ഏകദേശം ഒന്‍പത് രൂപയായാണ് കണക്കാക്കിയിരുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില‍ ഇത് 6.8 രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 10.2 രൂപയുടെ നഷ്ടമായികുന്നു കമ്പനികള്‍ക്ക് വന്നിരുന്നതെന്നും കണക്കുകള് വിശദീകരിക്കുന്നുണ്ട്.

ഡീസല്‍ വിലയില്‍ ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ ലാഭം 8.6 രൂപയാണ്. ജനുവരി – മാര്‍ച്ച് കാലയളവിനെ അപേക്ഷിച്ച് ലാഭത്തില്‍ 50 പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ 12.50 രൂപയുടെ നഷ്ടം ഓരോ ലിറ്റര്‍ ഡീസലിലും കമ്പനികള്‍ക്ക് വന്നിരുന്നുവെന്നും കണക്കുകളിലുണ്ട്. നിലവില്‍ കമ്പനികള്‍ക്ക് പത്ത് രൂപയോളം കമ്പനികള്‍ക്ക് ഓരോ ലിറ്ററിലും ലാഭമാണ്. കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ലെന്നതിന് പുറമെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തില്‍ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്ന പ്രതീക്ഷയും ഉടനെ വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.

Top