ഔദ്യോഗിക പ്രഖ്യാപനം വന്നു; ഇന്ത്യയില്‍ ഇനി 28 സംസ്ഥാനങ്ങള്‍, കാശ്മീര്‍ കേന്ദ്രഭരണ പ്രദേശം

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിനെ ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ഊട്ടി ഉറപ്പിക്കുന്ന നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ജമ്മു കശ്മീരിനു ഇനി സംസ്ഥാന പദവിയില്ല. ജമ്മു കാശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം നിലവില്‍ വന്നു. ഇതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 28 ഉം കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒമ്പതുമായി.

ജമ്മു കാശ്മീരില്‍ നിലനിന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി 3 മാസം പിന്നിടുമ്പോഴാണ് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശവും ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശവും ആയിരിക്കും. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കുന്നത്. രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമുള്ള ലഫ്.ഗവര്‍ണര്‍മാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 നീക്കം സര്‍ക്കാര്‍ റദ്ദാക്കിയത്. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയായിരുന്നു സര്‍ക്കാര്‍ നടപടി. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരങ്ങളെല്ലാം ഇതോടെ റദ്ദാക്കപ്പെട്ടു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പ്രധാന രാഷ്ട്രീയ നേതാക്കളെ അടക്കം തടങ്കലില്‍ വച്ചാണ് കേന്ദ്ര സര്‍ക്കാര്‍ 370 നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചത്.

Top